അഹമ്മദാബാദ്: വിജയ് ഹസാരെ ട്രോഫി ഏകദിന ക്രിക്കറ്റ് ടൂർണമെന്റിലെ അവസാന ഗ്രൂപ്പ് മത്സരത്തിൽ കേരളത്തിന് തോൽവി. നിർണായക മത്സരത്തിൽ തമിഴ്നാടിനെതിരെ 77 റൺസിന്റെ തോൽവിയാണ് കേരളം ഏറ്റുവാങ്ങിയത്. സ്കോർ: തമിഴ്നാട് 294/8, കേരളം 217 (40.2).
ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് 50 ഓവറില്‍ എട്ടുവിക്കറ്റ് നഷ്ടത്തില്‍ 294 റണ്‍സെടുത്തു. 295 റണ്‍സ് വിജയലക്ഷ്യവുമായി ഇറങ്ങിയ കേരളം 40.2 ഓവറിൽ 217 റൺസിന് എല്ലാവരും പുറത്തായി.
മികച്ച തുടക്കം ലഭിച്ചെങ്കിലും മധ്യനിര തകർന്നതാണ് തിരിച്ചടിയായത്. ഒരു ഘട്ടത്തിൽ മൂന്നിന് 170 റൺസ് എന്ന നിലയിലായിരുന്നു. ടോപ് ഓർഡറിൽ സഞ്ജുവിന്റെ അസാനിധ്യവും കേരളത്തിന് തിരിച്ചടിയായി. 73 റൺസ് നേടിയ ക്യാപ്റ്റൻ രോഹൻ കുന്നുമ്മലാണ് ടോപ് സ്കോറർ.
ബാബ അപരജിതും വിഷ്ണു വിനോദും 35 റൺസ് വീതം നേടി. തമിഴ്നാടിനായി സച്ചിൻ രതിയും എസ്. മുഹമ്മദ് അലിയും നാലു വിക്കറ്റ് വീതം വീഴ്ത്തി.
ആദ്യം ബാറ്റ് ചെയ്ത തമിഴ്നാട് ഓപ്പണർ എന്‍. ജഗദീശന്റെ (139) സെഞ്ചുറി കരുത്തിലാണ് കൂറ്റൻ സ്കോറിലെത്തിയത്. എസ്.ആര്. ആതിഷ് (33) ആന്ദ്രെ സിദ്ധാർഥ് (27), ഭൂപതി വൈഷ്ണവ് കുമാര്‍ (35) എന്നിവരും ഭേദപ്പെട്ട പ്രകടനം കാഴ്ചവച്ചു.
കേരളത്തിനായി ഏദന്‍ ആപ്പിള്‍ ടോം ആറു വിക്കറ്റ് വീഴ്ത്തി. എ ഗ്രൂപ്പിലെ ഒന്നും രണ്ടും സ്ഥാനക്കാരായ മധ്യപ്രദേശും കർണാടകയും ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു.